Thursday, December 15, 2011

ഞാനും എഴുതുന്നതെന്ത്...?

കവിതാനിർവ്വചനങ്ങളിൽച്ചിലത് കണ്ടിട്ടുണ്ട്.പക്ഷേ അവയിൽ കാണാത്തതും കവിതയിൽ കാണുന്നതുമായ ,വിശദീകരണക്ഷമമല്ലാത്തതും അനുഭവൈകവേദ്യമായതുമായ ചിലതുണ്ട്.ഓരോ ജീവനെയും ചുറ്റിപ്പറ്റി നിൽക്കുന്ന വ്യ ഥകളുടെ ഒരു സവിശേഷലോകത്തോട് വാക്കുകൾ നടത്തുന്ന നേരിടലാണ് അത് .തന്റെ മാത്രം സ്വകാര്യനരകങ്ങളിൽനിന്നും മനുഷ്യാത്മാവ് ഏതോ വിദൂരമായ വെളിച്ചത്തിലേക്ക് ആയുന്നതാണത്. വലിയ തറവാട്ടിൽ, തളം കെട്ടിനിൽക്കുന്ന നിഴലുകൾക്കും അസ്വസ്ഥതകൾക്കും ഇടയിൽ ഒറ്റയ്ക്ക് നടന്നുതീർത്ത വളരെ നീണ്ട വർഷങ്ങളുടെ, അല്ല യുഗങ്ങളുടെ ഓർ മ്മയാണു ബാല്യം. ..അതിനിടയിലെവിടെയോ വെച്ചാണ് ആരും കൂട്ടില്ലാത്തവൾക്ക് ചില വാക്കുകൾ കൂട്ടുവന്നത്..നോട്ടുപുസ്തകങ്ങളുടെ ബാക്കിവന്ന പേജുകൾ കൂട്ടിത്തുന്നിയ പുസ്തകത്തിൽ പെൻസിൽ കൊണ്ട് വടിവില്ലാതെ പിറന്നവ അങ്ങനെ പരുങ്ങിനിന്നു. ഒരു കുഞ്ഞുരഹസ്യലോകമായിരുന്നു അത്.വല്ലപ്പോഴും വരുന്ന വല്യമ്മയായിരുന്നു ഏകവായനക്കാരി.അഗാധമായ കാരുൺയമുള്ള ആ ഒരേയൊരു വായനക്കാരിക്കുവേണ്ടി നോട്ടുബുക്കുകളിലെ ഉരുളൻ അക്ഷരങ്ങൾ മാസങ്ങളോളം അക്ഷമമായി വെളിപ്പെടാൻ കാത്തിരിയ്ക്കുമായിരുന്നു. പുറം ലോകത്തെ മിണ്ടാപ്രാണി പുസ്തകങ്ങളിൽ എന്ത് അത്ഭുതസാഹസികയായിരുന്നു!യഥാർത്ഥത്തേക്കാൾ യാഥാർത്ഥ്യമായിരുന്നു അതിലെ ജീവിതം! ആ കുട്ടി ഇപ്പോഴുമുണ്ട്.ഒരു പതിനൊന്നുകാരിയുടെ അമ്മയായിട്ടും,ഏഴുകൊല്ലം മാധ്യമപ്രവർത്തകയായിട്ടും അവൾ മുതിർന്നില്ല.എഴുത്തിലും ചിന്തയിലും ഒന്നും..കുട്ടികൾക്ക് ക്ലാസെടുത്തിട്ടും ടീച്ചറായില്ല..അവളുടെ നൈമിഷികമായ തോന്നലുകളാണ് ബ്ലോഗിലേക്ക് ചേക്കേറുന്നത്.ബ്ലോഗ് ഇല്ലായിരുന്നെങ്കിൽ ഇവ ഏതെങ്കിലും കടലാസുകഷണങ്ങളിൽ ആരും കാണാതെ ജനിച്ചുമരിച്ചേനെ... ഇന്ന് അങ്ങനെ ഇരിക്കാൻ ഒഴിഞ്ഞ അഗ്രശാലകളില്ല.ജീവിതത്തിന്റെ അർത്ഥമില്ലാത്ത ഓട്ടത്തിനിടയിൽ ഇരിക്കാൻ സമയവുമില്ല.കണ്ണുപൊട്ടിയ്ക്കു കിട്ടിയ വിളക്കു പോലെ,അക്ഷരമറിയാത്തവൾക്ക കിട്ടിയ മഹാഗ്രന്ഥം പോലെ കിട്ടിയ ജീവിതം കണ്ടുള്ള അമ്പരപ്പുമാത്രം ബാക്കി.. യാഥാർത്ഥ്യം ഈ ഒറ്റപ്പെടൽ തന്നെ.കുട്ടികളുടേതുപോലെയൂള്ള പരിചയക്കേടുതന്നെ മനുഷ്യർ ഒറ്റപ്പെട്ട ദ്വീപുകളാണ്.ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എത്ര സഞ്ചരിച്ചാലും എത്തിച്ചേരാനാവില്ല.പ്രണയം തോല് വി ഉറപ്പായ ഒരു കളിയാണ്.ആ ദൈവികമായ കളി കളിച്ച് ജയിക്കാൻ മാത്രം വലിയവരല്ല നാം ദുർബലരായ പാവം മനുഷ്യർ.ഒറ്റപ്പെടലിൽ നിന്ന് രക്ഷനേടാൻ നാം നടത്തുന്ന ഓരോ ശ്രമങ്ങളും നമ്മെ കൂടുതൽ ഒറ്റയ്ക്കാക്കും.എഴുത്തും അത്തരം ഒരു ശ്രമം തന്നെയാണ്.യാതൊരുവിധ അവകാശവാദങ്ങളുമില്ലാതെ,ചമയങ്ങളില്ലാതെ , നിറം മങ്ങിയ ഉടുപ്പിട്ട് ബഹളം നിറഞ്ഞ വേദിക്കരികെ തനിച്ച് നിൽക്കുന്നു ഈ കുട്ടിയും അവളുടെ നോട്ടുബൂക്കിലെ വടിവില്ലാത്ത ചില കവിതകളും...

Monday, June 14, 2010

ചോപ്പമ്മ

ഒരു ഓണം കൂടി വരാൻ പോകുന്നു. ആഹ്ലാദം നിറഞ്ഞ ഒരു ഓണം ഓര്‍മ്മയ്ക്കായി ഒരുപാട് പരതിനോക്കി.ഇല്ല,അങ്ങനെയൊന്ന് ഇല്ലേയില്ല.കുട്ടിയായി ജീവിക്കാന്‍ സാധിക്കാത്ത ബാല്യത്തിന്റെ കടം ഇനി വീട്ടാന്‍ അസാധ്യം.സ്വയം അഭിനേതാവായും കാണിയായും ചിലപ്പോള്‍ സംവിധായികയായും ഒക്കെ മാറിമാറി അരങ്ങിലെത്തുന്ന ഈ അസംബന്ധനാടകത്തിനിടെ മിന്നിമറയുന്ന ഭാവങ്ങളില്‍ സന്തോഷം കുറവുതന്നെ. കരയുമ്പോള്‍ കരച്ചിലായി മാറാനനുവദിക്കാത്ത, ചിരിക്കുമ്പോള്‍ ചിരിയായി മാറാനനുവദിക്കാത്ത, വിശക്കുമ്പോള്‍ വിശപ്പായി മാറാനനുവദിക്കാത്ത ഒരു വിനാശകരമായ നിഴല്‍ എപ്പോഴും കൂടെയുണ്ട്.ജീവിതം എന്നത് ഓര്‍മ്മകളാണ്.മറക്കാനാഗ്രഹിക്കുന്ന ഓര്‍മ്മകളും എത്ര ശ്രമിച്ചാലും പിന്നോട്ട് തിരിയാത്ത ഘടികാരവും ഒപ്പമുള്ളവര്‍ക്ക് ആഘോഷങ്ങൾ എന്നത് കലണ്ടറിലെ ചുവന്ന അക്കങ്ങളല്ലാതെ മറ്റെന്താണ്?
വലുതാവുമ്പോൾ എന്തായിത്തീരുമെന്ന് ഞാൻ ഒരുപാട് ആശങ്കപ്പെട്ടിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽമാത്രം സ്കൂളിൽ പോയിത്തുടങ്ങുകയും ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ട് തോറ്റുപോയ ഒരുപാട് മനുഷ്യരെ-പ്രത്യേകിച്ച് സ്ത്രീകളെ- കാണുകയും ചെയ്ത എനിക്ക് പേടിയായിരുന്നു ജീവിതത്തെ.എന്റെ കുടുംബത്തിൽ അച്ഛന്റെ അകന്ന ബന്ധത്തിൽ‌പ്പെട്ട ഒരു അമ്മ ഉണ്ടായിരുന്നു.നന്നെ ചെറുപ്പത്തിൽ ഒരു പ്രേതാലയത്തിലേക്ക് വിവാഹം കഴിച്ച് അയയ്ക്കപ്പെട്ട സ്ത്രീ.ഞാൻ ചോപ്പമ്മ എന്നാണു അവരെ വിളിക്കാ‍റുള്ളത്.ഒരുപാട് മക്കളെ മുലയൂട്ടിയ,ഇടയ്ക്കൊക്കെ മക്കൾ മരിച്ച് മുലപ്പാൽ അനാഥമായി ഉറന്നൊഴുകാറുള്ള ,അവരുടെ തൂങ്ങിക്കിടക്കുന്ന ചുവന്ന മുലകളായിരുന്നു അങ്ങനെ വിളിക്കാൻ എനിക്ക് അബോധപ്രേരണയായത്. കുറെ വൃദ്ധന്മാരും, പ്രേതങ്ങളും, വൃദ്ധനും വാതരോഗിയുമായ ഭർത്താവും ഒക്കെയായി അവർ അ വീട്ടിൽ അഹോരാത്രം പണിയെടുത്തുകൊണ്ടിരുന്നു.ഞാൻ അവരുടെ ഇല്ലത്ത് ഒന്നുരണ്ടുതവണ പോയിട്ടുണ്ട്.അപ്പോഴൊക്കെ അവർ ഒരു വല്യ ആ‍ട്ടമ്മിയുടെ അരികത്തിരുന്ന് അരിയും ഉഴുന്നും ആട്ടിക്കൊണ്ടിരുന്നു.ഈ ചിത്രം എന്റെ ജീവിതത്തെയും ചിന്തകളെയും സ്വാധീനിച്ച ഒരു കേന്ദ്രരൂപകമായി മാറി.
അവരുടെ രൂപത്തിൽ ഞാൻ എന്നെ സങ്കല്പിക്കാൻ തുടങ്ങി.എപ്പോഴും അരിയും ഉഴുന്നും കൂമ്പാരം കൂട്ടി അരയ്ക്കുന്ന , ഒരിക്കലും നിർത്താതെ തിരിയുന്ന ഒരു വലിയ ആട്ടമ്മിയുടെ പിന്നിൽ ഞാൻ...തടിച്ച്,മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, കൺ തടങ്ങളിൽ കറുപ്പുപടർന്ന്,ഇരുട്ടുനിറഞ്ഞ ഒരു മൂലയിലിരുന്ന് അരിയരച്ചുകൊണ്ടേയിരുന്നു.കാതിൽ ചിറ്റിനു പകരം കമ്മലാണെന്നും,കോറയുടെ ഒരു ബ്ലൌസ് ഇട്ടിട്ടുണ്ടെന്നും, അതിനുമേലെ മുഷിഞ്ഞ മഞ്ഞളും അരിമാവും പുരണ്ട ഒരു വേഷ്ടി ചുളുക്കി അശ്രദ്ധമായി വാരി വലിച്ച് ഇട്ടിട്ടുണ്ടെന്നും ഉള്ള വ്യത്യാസം മാത്രം.മുന്നിൽ ഒരോ വർഷം വ്യത്യാസത്തിൽ അഞ്ചാറു കുട്ടികൾ കലപില കൂട്ടി തല്ലുകൂടിക്കൊണ്ടേയിരുന്നു.ഒന്നിന് ഗ്രഹണി പിടിച്ച് വയറുന്തിയിരുന്നു.മറ്റൊന്നിനു കോന്ത്രപ്പല്ല്.വെറൊന്നിനു ആറുവിരൽ.മറ്റൊരുകുട്ടി മൂക്കട്ടയൊലിപ്പിച്ച് അത് തുടയ്ക്കാതെ നടക്കുന്നു...അങ്ങനെ വർഷങ്ങൾ വളരെപ്പെട്ടെന്ന് ഇതേ ആട്ടമ്മിയ്ക്കരികിലൂടെ ഓടിപ്പോവുന്നു.ഞാ‍ൻ മുടി നരച്ച്,കുറെക്കൂടി തടിച്ച്, ദേഷ്യക്കാരിയായി, മക്കൾക്കും മറ്റുള്ളോർക്കും കണ്ടുകൂടാതാ‍യി അരിയരയ്ക്കൽ തുടരുന്നു.അങ്ങനെ , ഒരുനാൾ ,ആട്ടമ്മിയ്ക്കരികിൽ മരിച്ചുവീഴുന്നു.സ്നേഹം, സ്വാതന്ത്ര്യം തുടങ്ങിയ അനാവശ്യപദങ്ങളെക്കുറിച്ച് ഒരിക്കലും ഓർക്കുകയൊ, പറയുകയോ ചെയ്യാതെ...
ഈ ചിത്രം എന്നെ വല്ലാ‍തെ പേടിപ്പിച്ചു.ഞാൻ കേട്ട എതു പ്രേതകഥകളെക്കാളും എന്റെയീ ഭാവിചിത്രം എന്നെ വല്ലാതെ പേടിപ്പിച്ചു.അതിൽനിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ പരമ്പരയായി പിന്നെ.അതാണ് എന്റെ ജീവിതം പിന്നീട് നിർണ്ണയിച്ചത്.

Tuesday, July 07, 2009

സൈബര്‍ മലയാളം


മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രം, ഹൈപ്പര്‍ ടെക്സ്റ്റ് അഥവാ തിരമൊഴി, ബ്ലോഗ്, വിക്കിപീഡിയ, മലയാളത്തിലെ വെബ്ബ് സൈറ്റുകള്‍, കമ്പ്യൂട്ടര്‍ മലയാളത്തിലെ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒമ്പതു് ലേഖനങ്ങള്‍. ഡോ. മഹേഷ് മംഗലാട്ട്, പി.പി.രാമചന്ദ്രന്‍, കെ.അശോക്‌കുമാര്‍, അനിജ. ഇ.ജെ, ഡോ.പി.സോമനാഥന്‍, ടോം.ജെ.മങ്ങാട്ട്, ഷിജു അലക്സ്, രാജ് നീട്ടിയത്ത്, കെ.എച്ച്ഹുസ്സൈന്‍ എന്നിവരുടേതാണു് ലേഖനങ്ങള്‍.

സൈബര്‍ മലയാളം
എഡിറ്റര്‍: സുനീത.ടിവി
പ്രസാധനം: കറന്റ് ബുക്സ്, തൃശ്ശൂര്‍,
വിതരണം: കോസ്മോ ബുക്സ്, തൃശ്ശൂര്‍, കൊച്ചി, കോഴിക്കോട്.
115 പുറങ്ങള്‍
വില: 75 രൂപ




കേരളത്തില്‍ ജീവിക്കുമ്പോള്‍

Tuesday, January 13, 2009

സ്ത്രീകള്‍ മദ്യപിക്കുമ്പോള്‍...

എന്തു സംഭവിക്കും എന്നതിന് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തന്ന ഉത്തരം കൊള്ളാം.ഡ്യൂട്ടിയിലല്ലാതിരിക്കുമ്പോള്‍ മദ്യപിച്ചാല്‍ ഏത് വകുപ്പുപ്രകാരമാണാവോ കേസ് എടുക്കുക?എങ്കില്‍ മലയാളരാജ്യത്ത് മിക്കവാറും ആണുങ്ങള്‍ വീട്ടിലിരിക്കേണ്ടി വന്നേനെ.കൂടെ മദ്യപിച്ച മറ്റുള്ള ആണുങ്ങളെ -പോലീസുകാരെയും-എന്തേ ശിക്ഷിച്ചില്ല?സ്ത്രീയ്ക്ക് മദ്യപിച്ചാല്‍ പ്രത്യേകശിക്ഷ നല്‍കുന്ന വല്ല വകുപ്പുകളും ഏമാന്മാര്‍ കണ്ടുവെച്ചിട്ടുണ്ടെങ്കില്‍ ഒന്നറിയിച്ചാല്‍ വല്യ ഉപകാരമാവുമായിരുന്നു